‘കാമാത്തിപുര’ എന്ന ചുവന്ന തെരുവിലേക്ക് ഒരു യാത്ര…

വിവരണം – ബോബി ജോയ്.

Advertisement

കാമാത്തിപുര.ഒരുപാട് കേട്ടിട്ടുണ്ട് ഈ സ്ഥലത്തെപ്പറ്റി.കേട്ടറിഞ്ഞതിൽ കൂടുതലും നല്ല കാര്യങ്ങളായിരുന്നില്ല. ഗുണ്ടകളും വേശ്യകളും നിറഞ്ഞ ഒരു ചേരി. പിടിച്ചുപറിയും തമ്മിൽത്തല്ലും. പുറത്തുനിന്ന് വരുന്നവർ അവിടെ കാശ് കൊടുത്തിട്ടു തിരികേ പോകുന്നു.. അധികാരികൾക്കോ പോലീസുകാർക്കോ അവിടെ വലിയ റോൾ ഇല്ല,ഒരു വിയറ്റ്നാംകോളനി സ്റ്റൈൽ. അവിടേക്ക് ഒന്നു പോകണമെന്ന് ആഗ്രഹം തോന്നിയത് എന്നു മുതലാണെന്ന് അറിയില്ല. പോകാൻ തീരുമാനിച്ചത് മുതൽ ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്നത് “എന്തിന് പോകുന്നു, എന്താ ഉദ്യേശം” ഈ രണ്ടു ചോദ്യങ്ങളാണ്. “ദുരുദ്യേശം,അല്ലാതെന്ത്…” അല്ലെങ്കിലും എല്ലാവരേയും പറഞ്ഞുമനസിലാക്കാൻ കഴിയില്ലെന്ന് നന്നായി അറിയാമായിരുന്നു. കാമാത്തിപുര ഓരോരുത്തരുടേയും മനസിൽ വരക്കുന്ന ചിത്രം എന്താണെന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ.
തനിച്ചുപോകാനായിരുന്നില്ല ഉദ്ദേശം. പക്ഷേ,പോകാമെന്നായപ്പോൾ തനിച്ചായി. ഒറ്റക്ക് അവിടേക്കുള്ള യാത്ര പലരും വിലക്കിയതാണ്. കൂട്ടിന് ആരെങ്കിലുമുണ്ടെങ്കിൽ പേടിക്കേണ്ട,അല്ലെങ്കിൽ അപകടമാണ്. പിന്നെ,അധികമാരോടും പറഞ്ഞില്ല,വീട്ടിൽ പോലും പറയാതെ ഒരു ഞായറാഴ്ച എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും മുംബൈയ്ക്ക് വണ്ടി കയറി. രണ്ടു ദിവസം ട്രെയിനിലെ യാത്ര.. രസമായിരുന്നു. മൂന്നുപേരെ കിട്ടി കമ്പനിക്ക്. രണ്ടുപേർ മുംബൈയിൽ നഴ്സ് ആണ്. ഒരാൾ നേവൽ ബേസ് ക്യാംപിലും. പെൺകുട്ടികളായതു കൊണ്ടാകാം പൊതിച്ചോറൊക്ക ആയിട്ടാണ് വന്നത്,നല്ല ആലപ്പുഴ സ്റ്റൈൽ മീൻകറിയും വറുത്തതും. അങ്ങനെ ഓരോരോ കഥകളൊക്കെ പറഞ്ഞ് മുംബൈ എത്തി. ട്രെയിൻ ഒരു മണിക്കൂർ ലേറ്റ് ആണ്. ആറുമണിയോടെ സി.എസ്.ടി എത്തി.

രാത്രി കാമാത്തിപുരയിലേക്ക് തനിച്ചു പോകാനൊരു പേടി. കയ്യിൽ ബാഗും മൊബൈലും കാശുമൊക്കയുണ്ട്. പിറ്റേ ദിവസം രാവിലെ പോയാൽ മതിയെന്നായി. രാത്രി എവിടെയെങ്കിലും കിടക്കണം,ഉറങ്ങണം. അതാണ് ഇനി വിഷയം… ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിലെ ഭായ് പറഞ്ഞതനുസരിച്ച് ഒരു ഡോർമിട്ടറി കിട്ടി.ഒരു ബെഡ്ഡിന് മുന്നൂറ് രൂപ. അതിന്റെ മുതലാളി മലപ്പുറത്തുകാരനാണ്. മലയാളി ആയതുകൊണ്ടും ഞാൻ ഹിന്ദിയിൽ അഗ്രഗണ്യനായതുകൊണ്ടും രാത്രി പുറത്തേക്ക് ഇറങ്ങണ്ടെന്ന് പറഞ്ഞു. “ആയിക്കോട്ടേ… സമ്മതിച്ചു.”

സി.എസ്.ടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ഇല്ല കാമാത്തിപുരയിലേക്ക്. എങ്കിലും ഒരു ഓല വിളിച്ചു. നാൽപ്പത് രൂപ. അവിടെയെത്തി ആദ്യം പുറത്തുകൂടി ഒന്നു കറങ്ങി… ബാഗും പഴ്സും ഹോട്ടലിൽ വച്ചിട്ടാണ് വന്നത്.കയ്യിലുള്ളത് എഴുന്നൂറ് രൂപയും ഒരു മൊബൈലുമാണ്.കാശ് കൊണ്ടുപോയാൽ കൊണ്ടുപോകട്ടെ,ഒരു ഫോട്ടോ എടുക്കാൻ പോലും ഫോൺ പുറത്തെടുക്കുന്നില്ല. നാട്ടിൽ ചോദിച്ചവരൊക്കെ പറഞ്ഞ് പേടിപ്പിച്ചിരിക്കുവല്ലേ. പിന്നെ വിലയുള്ളത് രണ്ട് കിഡ്നിയാണ്,അത് കൊണ്ടുപോകുവോ…? ഹേയ്,ഇല്ല.

അകത്തേക്ക് കടന്നപ്പോൾ തന്നെ വേറൊരു അവസ്ഥയായി.എനിക്കെതിരേ വരുന്നവരൊക്കെ എന്നെത്തന്നെ ശ്രദ്ധിക്കുന്നതു പോലെ. ഒരുപാടുപേർ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പോകുന്നുണ്ടല്ലോ, പിന്നെന്തിനാണ് എന്നെ നോക്കുന്നത് പണ്ടാരം. പേടിച്ചിട്ട് ഒരടി മുന്നോട്ട് വയ്ക്കാൻ പറ്റുന്നില്ല.കുറച്ച് പ്രായമുള്ള ആളുകൾ ഒരു സൈഡിലിരുന്ന് ബീഡി വലിക്കുന്നു. അവരുടെ കുറച്ച് അപ്പുറത്ത് നിന്ന് ഞാനും ഒരു സിഗരറ്റ് കത്തിച്ചു. ഇല്ല,ആരും നോക്കുന്നില്ലല്ലോ… സമാധാനമായി.

മുന്നോട്ടു നടന്നു. വഴിയുടെ രണ്ടുവരത്തും തുറന്നിട്ട വാതിലിനുമുന്നിൽ നിന്ന് പെണ്ണുങ്ങൾ കൈകാട്ടി വിളിക്കുന്നു. ചിലർ ഇറങ്ങി വന്ന് ആ മുറികളിലേക്ക് കൈചൂണ്ടുന്നു. ഒന്ന് ചിരിച്ച് നഹി എന്നു പറഞ്ഞാൽ അവരുടെ ശബ്ദം മാറും. തെറിയാണ്. പിന്നെ ഇവിടെ വെറുതേ ഒന്നു കാണാൻ വന്നതാണെന്നു കൂടി പറഞ്ഞാൽ കരണം പുകയും. ഇതൊന്നും ശ്രദ്ധിക്കാതെ ഞാൻ മുന്നോട്ട് പോയി.

കുറേപ്പേർ വന്നു കച്ചവടം ഉറപ്പിക്കാൻ. അതിലൊരാൾക്ക് ഞാൻ മലയാളി ആണെന്നു മനസിലായിട്ടാണെന്നു തോന്നുന്നു എന്നോട് മലയാളത്തിൽ സംസാരിച്ചു.പുള്ളിയെ പരിചയപ്പെട്ടു. പാലക്കാടുകാരനാണ്,ഒരു അറുപത്തഞ്ച് വയസ് പ്രായം തോന്നിക്കും. “മലയാളിപ്പെണ്ണുണ്ട്,ന്താ…ഏ…”  “മലയാളിയോ…” ഞാൻ വിശ്വസിച്ചില്ല… വെറുതേ കാമാത്തിപുര കാണാൻ വന്ന ഞാൻ കാമാത്തിപ്പുരയിലെ മലയാളിപ്പെണ്ണിനേയും കാണാൻ തീരുമാനിച്ചു.
അയാളുടെ കമ്മീഷൻ വാങ്ങി പോക്കറ്റിലാക്കി, എന്നോട് പിറകേ വരാൻ പറഞ്ഞ് ആയാൾ മുന്‍പിൽ നടന്നു…ആ വലിയ കെട്ടിടത്തിനുള്ളിലേക്ക്…

ഒരു ചുവന്ന സാരിയുടുത്ത്,മുടിയൊക്കെ അഴിച്ചിട്ട് ജനാലയ്ക്കടുത്ത് പുറത്തേക്ക് നോക്കി ഒരു സ്ത്രീ. വാതിൽ തുറന്ന ശബ്ദം കേട്ട് എനിക്കു നേരേ തിരിഞ്ഞു.മുറുക്കിച്ചുവന്ന ചുണ്ടുകൾ വിടർത്തി ഒന്നു ചിരിച്ചു. അല്ലെങ്കിൽ ചിരി വരുത്തി. അതാണ് ശരി. കണ്ടിട്ട് ഒരു മലയാളി ലുക്കില്ല. ഇനി മലയാളിയല്ലേ??? എന്നോട് ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞു.ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. വാതിൽ അടച്ചിട്ട് വന്ന് എന്നെ കട്ടിലിൽ പിടിച്ചിരുത്തി. അലങ്കോലമായി കിടക്കുന്ന മുറി.കുറേ തെർമോക്കോൾ ബോക്സുകളും വലിച്ചു വാരിയിട്ടിരിക്കുന്ന പഴയ വസ്ത്രങ്ങളും. ആ മുറി മുഴുവൻ ഒരു വൃത്തികെട്ട മണം നിറഞ്ഞു നിന്നു. ചൂടു കാറ്റും.

“ചേച്ചീ,ഞാൻ കേരളത്തിൽ നിന്നാണ്…” “ആഹാ…മലയാളിയാ…” “അതെ…” അങ്ങനെ ഞങ്ങൾ സംസാരിച്ചുതുടങ്ങി. മലയാളികൾ ഒരുപാട് പേർ അവിടെ വന്നിട്ടുണ്ടത്രേ… അടുപ്പം തോന്നാത്തവരുമായി മലയാളത്തിൽ സംസാരിച്ചിട്ടില്ല എന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. ഇതൊക്ക ഇവരുടെ നമ്പറല്ലേ എന്ന മട്ടിൽ ഞാനും ഇരുന്നു. ഈ കുറച്ചു സമയത്തേക്ക് എന്തിന് മാനസികമായി ബന്ധം ഉണ്ടാകണം???

എന്റെ പേരും വീടും എല്ലാം ചോദിച്ചറിഞ്ഞു… എന്നിട്ട് ഒരു ചോദ്യം-“എന്താ ഇത്ര ചെറുപ്പത്തിൽ ഇവിടേക്ക്…?” ഞാൻ കാര്യം പറഞ്ഞു.”ഉള്ളിൽ കയറണമെന്നുണ്ടായിരുന്നില്ല.പുറത്തുവച്ച് ഒരാൾ വന്ന് മലയാളി ഉണ്ടെന്നു പറഞ്ഞപ്പോ ഒന്നു കാണണമെന്നു തോന്നി.” അരമണിക്കൂർ കളഞ്ഞതിന്റെ ദേഷ്യം ആ മുഖത്ത് വ്യക്തമായി കാണാമായിരുന്നു.

ആദ്യമൊക്കെ ഒന്നും പറഞ്ഞില്ലെങ്കിലും എന്റെ ഉദ്ദേശശുദ്ധി മനസിലായപ്പോൾ പറഞ്ഞുതുടങ്ങി. ഒരിക്കലും എന്റെ പേര് നിന്റെ എഴുത്തുകളിൽ വരരുതെന്നു പ്രത്യേകം പറഞ്ഞതുകൊണ്ട് പേരു വയ്ക്കുന്നില്ല. കൊല്ലം അടുത്താണ് തറവാട്. മൂന്നു വയസ്സ് വരെ പാലക്കാട് ഒരു അനാഥമന്ദിരത്തിലായിരുന്നു. മൂന്നാമത്തെ വയസ്സിൽ ഒരു റിട്ടയേർഡ് ഓഫീസറും ഭാര്യയും ദത്തെടുക്കുന്നു. പിന്നെ അവരോടൊപ്പമായിരുന്നു,അവരുടെ മകളായി. “അവരോടൊപ്പമുണ്ടായിരുന്ന പതിനഞ്ച് വർഷമാണ് ഞാൻ ഒരു മനുഷ്യനായി ജീവിച്ചത്.” അതു പറയുമ്പോ ആ കണ്ണുകൾ നിറഞ്ഞു.തൊണ്ട ഇടറി.കട്ടിലിൽ ചാരിയിരുന്ന എന്റെ തോളിലേക്ക് അവർ തല ചായ്ച്ചുവച്ചു.

“പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞ സമയത്താണ് ഒരു തമിഴൻ ചെക്കനുമായി അടുപ്പത്തിലാകുന്നത്. രണ്ടാമതൊരു ജന്മം നല്കിയ അച്ഛനേയും അമ്മയേയും ഉപേക്ഷിച്ച് കോടമ്പക്കത്തേക്ക് ഒളിച്ചോട്ടം. ഒന്നു രണ്ട് വർഷം അടിച്ചുപൊളിച്ചു ജീവിച്ചു.ഇതിനിടയിൽ ഒരു ആൺകുഞ്ഞിനു ജന്മം നല്കി. കുഞ്ഞിന് ഒരു വയസുള്ളപ്പോഴാണ് ആ നശിച്ചവൻ….. ഭർത്താവിന്റെ വീട്ടിലെ ജോലിക്കാരൻ… എന്റെ വാക്കുകളെ ആരും അംഗീകരിച്ചില്ല. എല്ലാവരുടെയും മുന്നിൽ ഞാനായിരുന്നു തെറ്റ്. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഭർത്താവ് എന്തോ കൃഷി ആവശ്യങ്ങൾക്ക് എന്നു പറഞ്ഞ് ഭോലാപ്പൂരിലേക്ക് കൊണ്ടുവന്നു. ഹോട്ടലിൽ മുറിയെടുത്തു. ഉറങ്ങിയെഴുന്നേറ്റപ്പോൾ എന്റെയടുത്ത് ഭർത്താവിനു പകരം ഒരു മാർവാടി… പൊടി കലക്കിത്തന്നതാണ്. വേശ്യയായ ഭാര്യയെ ഭർത്താവ് ഉപേക്ഷിച്ചു. പിന്നെ എങ്ങനെയോ ഇവിടെയെത്തി. ഇപ്പോ മറ്റെവിടെ കിട്ടുന്നതിനേക്കാളും സുരക്ഷിതത്വം എനിക്കിവിടെ കിട്ടുന്നുണ്ട്.”

ഒന്നും പറയാനില്ലാത്ത അവസ്ഥയായിരുന്നു എനിക്ക്.. കട്ടിലിനടിലെ ഒരു ഇരുമ്പുപെട്ടിക്കുള്ളിൽ നിന്നും ഒരു പുസ്തകം വലിച്ചെടുത്തു. മാധവിക്കുട്ടിയുടെ ഒരു പുസ്തകം. മലയാളം വായിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി വിരൽ ചൂണ്ടിയത് ഒരു ഷെൽഫിലേക്കായിരുന്നു. അവിടെ നിറയെ പുസ്തകങ്ങൾ,അതും എല്ലാം മലയാളം. കയ്യിലുണ്ടായിരുന്ന ബുക്കിൽ നിന്നും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ എടുത്ത് എന്റെ നേരേ നീട്ടി.. “മകനാണ്…” കണ്ണെഴുതി പൊട്ടൊക്കെക്കുത്തി അവന്റെ ഒരു പിറന്നാളിനെടുത്ത ഫോട്ടോ… “ഇപ്പോ ഇവന് നിന്റെ പ്രായമുണ്ടാകും…” അത് എന്റെ ചെവികളിൽ അങ്ങനെ മുഴങ്ങി.ആ അമ്മ അനുഭവിക്കുന്ന വേദന എന്തു മാത്രമായിരിക്കും… ഫോട്ടോ തിരിച്ചുവയ്ക്കുന്നതിന്റെ കൂടെ അഞ്ഞൂറ് രൂപകൂടി വച്ചു ആ ബുക്കിൽ,അവർ കാണാതെ…

“വീട്ടുകാരെ കാണാൻ ആഗ്രഹമില്ലേ ചേച്ചിക്ക്…?” “വീട്ടുകാരോ, ഇപ്പോ ഇവിടെയുള്ളവരൊക്കെയാണ് എന്റെ ബന്ധുക്കൾ…” “ചേച്ചി വിഷമിക്കാതെ,എല്ലാം ശരിയാകും.ഈശ്വരൻ എല്ലാം കാണുന്നുണ്ട്..” ഇതിനുള്ള മറുപടിയാണ് എന്നെ ഞെട്ടിച്ചത്. നീർമാതളം പൂത്ത കാലത്തിൽ മാധവിക്കുട്ടി പറഞ്ഞ കാര്യം. “എന്റെ സ്വകാര്യ ആവശ്യങ്ങൾ സാധിച്ചുതരുന്ന ഒരു ദൈവം ഏതെങ്കിലുമൊരു ദേവാലയത്തിൽ ജീവിക്കുന്നുണ്ട് എന്ന് വിശ്വസിക്കാനുള്ള ഹൃദയനൈർമല്യം എനിക്കൊരിക്കലും ഉണ്ടാകില്ല..”

“ഞാൻ പൊയ്ക്കോട്ടേ…” അതിനു മറുപടിയായി അവരൊന്നും പറഞ്ഞില്ല… എന്റെ കയ്യിൽ പിടിച്ച് അവർ ചോദിച്ചു. “ഇനിയും വരണമെന്ന് എങ്ങനെയാ പറയ്യാ ഞാൻ…” തിരിഞ്ഞുനോക്കാതെ ഞാൻ നടന്നു. തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ ഒരു പക്ഷേ,ഞാനും കരയും… സ്ത്രീയെ ബഹുമാനിക്കണം എന്ന് പറയുന്നതും സ്ത്രീ ആയത് കൊണ്ട്‌ ബഹുമാനിക്കണം എന്ന് പറയുന്നതും തമ്മിൽ നല്ല അന്തരം ഉണ്ട്… ഇവരൊക്കെയാണ് ബഹുമാനിക്കപ്പെടേണ്ടത്. കാമാത്തിപുരയിൽ ചെല്ലുന്ന ആർക്കും ഇവരെ ഒരു അമ്മയായേ കാണാൻ കഴിയൂ, ഉറപ്പ്.

ജീവിക്കാൻ വേണ്ടി പിഴച്ചവളെക്കാൾ വലിയ പിഴകളാണ് സുഖത്തിനു വേണ്ടി അവരെ തേടി അവിടെ ചെല്ലുന്നത്. കാമാത്തിപുര മറക്കാൻ വയ്യാത്ത അനുഭവമാണ്,എന്നും…!!!