നിപ്പാ വൈറസ് – ജാഗ്രത പാലിക്കുക – ലക്ഷണങ്ങളും പ്രതിരോധങ്ങളും

കേരളത്തിൽ കോഴിക്കോട് പേരാമ്പ്രയിൽ ഒരു വീട്ടിലെ മൂന്നു പേർ പനി മൂലം മരണമടഞ്ഞു എന്ന വാർത്ത വായിച്ചിരിക്കുമല്ലോ. രോഗം സംശയിച്ച് കൂടുതൽ ആളുകൾ ചികിത്സയിലും നിരീക്ഷണത്തിലുമാണ്. ലഭ്യമാകുന്ന ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് നിപ്പാ വൈറസ് എന്ന അപൂർവ വൈറസ് ആണ് രോഗബാധയ്ക്ക് കാരണം. ആരോഗ്യവകുപ്പ് സത്വര നടപടികൾ സ്വീകരിച്ചിരിക്കുന്നതിനാൽ ആശങ്കയ്ക്ക് സ്ഥാനമില്ല. ബോധവൽക്കരണ ശ്രമങ്ങളുടെ ഭാഗമായി ഈ രോഗത്തെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാൻ വേണ്ടിയാണ്കോ ഈ പോസ്റ്റ്.

Advertisement

 

കോഴിക്കോട് കഴിഞ്ഞ ദിവസം മരിച്ച മൂന്നുപേരുടെ രക്തം പരിശോധിച്ചതില്‍ നിന്നും അവര്‍ മരിക്കാന്‍ കാരണം അതിമാരകമായ നിപ്പാ വൈറസ് ആണു എന്നു പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു.ഇതുവരെ 5 പേരാണു കേരളത്തില്‍ മരണത്തിനു കീഴടങ്ങിയത്.നിപ്പാവൈറസ് വന്നാല്‍ മരുന്നു നല്‍കാന്‍ വൈകിയാല്‍ നില അതിഗുരുതരമാകും എന്നതിനാല്‍ നിപ്പാവൈറസിനെതിരെ നമ്മള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണു.

എന്താണു ലക്ഷണങ്ങള്‍ ?

വൈറസ് ബാധിച്ചാല്‍ അന്നുതന്നെ ലക്ഷണങ്ങള്‍ കാണില്ല.ഏകദേശം 7 മുതല്‍ 14 ദിവസം വരെ വൈറസ് ബാധ നമുക്ക് അറിയാന്‍ സാധിക്കില്ല.തുടര്‍ന്നു ചെറിയ ഓക്കാനം. കഴുത്ത് വേദന,ബോധക്ഷയം,അതിശക്തമായ ചര്‍ദ്ദില്‍ തുടങ്ങിയവ വന്നു രണ്ട് ദിവസത്തിനുള്ളില്‍ രോഗി അവശനാകുന്നു.തുടര്‍ന്നു വൈറസിനാല്‍ മസ്തിഷ്ക ജ്വരം ബാധിച്ച് രോഗി മരിക്കാനും കാരണമാകുന്നു.

എങ്ങിനെ പടരുന്നു ?

വവ്വാലുകള്‍,പന്നികള്‍ എന്നിവയില്‍ നിന്നുമാണു പ്രധാനമായും വൈറസ് പകരുന്നത്.വവ്വാലുകള്‍ കടിച്ചതോ കാഷ്ഠിച്ചതോ ആയ കായ് ഫലങ്ങള്‍ കഴിക്കുന്നവര്‍ക്കും തുറസ്സായ സ്ഥലങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന കള്ളു പോലെയുള്ളവയില്‍ നിന്നും അണുബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്.

എന്താണു പ്രതിരോധം ?

നിപ്പാവൈറസ് ബാധിച്ചിരിക്കുന്നവരെ രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികളെപ്പോലെയുള്ളവരും പനിയുള്ളവരും സന്ദര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഹോസ്പിറ്റലിലും മറ്റും സന്ദര്‍ശനം നടത്തുംബോള്‍ മുഖത്ത് മാസ്ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഫ്രൂട്ട്സ് നമ്മുടെ വീട്ടില്‍ ഉണ്ടായതായാലും മറ്റൊരിടത്ത് നിന്നു ലഭിച്ചതായാലും പക്ഷികള്‍ കടിച്ചതോ സ്പര്‍ശിച്ചതോ ആയ അടയാളങ്ങള്‍ ഉള്ളത് ഒഴിവാക്കുക.പനി വന്നാല്‍ ഒട്ടും താമസം കൂടാതെ, സ്വയം ഡോക്ടര്‍ ആകുന്നത് ഒഴിവാക്കി ഡോക്ടറെ തന്നെ കാണാന്‍ ശ്രമിക്കുക.

ഒരിക്കലും പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ട പൗരനെന്ന നിലയിൽ നമുക്ക് കരുതൽ സ്വീകരിക്കാം. വാലും തലയുമില്ലാത്ത വാട്സാപ്പ് സന്ദേശങ്ങൾ വായിച്ചാശങ്കപ്പെടാതെ ശരിയായ വിവരങ്ങൾ അറിഞ്ഞു വയ്ക്കാം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാം …